കായികവകുപ്പിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര; ‘കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്പോർട്സ്’
കുട്ടികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് മോചിപ്പിക്കാനും, ലഹരി ഉപയോഗത്തിലേക്ക് നീങ്ങുന്നത് തടയാനും, അവബോധം സൃഷ്ടിക്കാൻ കായിക വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശ യാത്ര ‘കിക്ക് ഡ്രഗ്‌സ്, സേ യെസ് ടു സ്പോർട്സിന്’ തുടക്കമായി. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
കേരളത്തിലെ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്നസ് ബോധവൽക്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്. കായിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ കുട്ടികളും യുവജനങ്ങളും ലഹരിപോലുള്ള തെറ്റായ വഴിയിലേക്ക് നീങ്ങുന്നത് തടയാനാകും. ആരോഗ്യമുള്ളവരായിരിക്കാൻ ഓരോരുത്തർക്കും അവബോധം ഉണ്ടാകണം, അതിനായി വിപുലമായ പ്രചാരണവും ബോധവത്കരണ പ്രവർത്തനങ്ങളും ആവശ്യമാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. മെയ് 5 ന് കാസറഗോട് നിന്ന് ആരംഭിച്ച് മെയ് 22 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. സംസ്ഥാന വ്യാപക ലഹരി വിരുദ്ധ സന്ദേശ യാത്ര കായികമന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും പര്യടനം നടത്തും. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ യാത്രയിൽ പങ്കെടുക്കും. കായികതാരങ്ങളും കായിക സംഘാടകരും മുന്നണിയിലുണ്ടാകും.
യാത്രയ്ക്ക് മുന്നോടിയായി തദ്ദേശ സ്ഥാപന സ്പോർട്സ് കൗൺസിലുകളും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് ഓരോ ജില്ലയിലും പ്രചാരണ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും മിനി മാരത്തൺ, ജില്ലയിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളിൽ സൈക്ലത്തോൺ, വാക്കത്തോൺ, കായിക പ്രദർശനം എന്നിവ ഉണ്ടാകും. എല്ലാ കായികസംഘടനകളും യാത്രയിൽ പങ്കാളികളാവുകയും വിവിധ കായിക ഇനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.
കളിക്കളങ്ങൾ വീണ്ടെടുക്കുക എന്നത് ഈ ക്യാമ്പയിന്റെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങൾ പുനരുദ്ധാരണം ചെയ്ത് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. കേരളത്തിന്റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ഭാഗമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് കായിക വകുപ്പ് നടപ്പാക്കുന്നത്.